കൊച്ചി: നടുറോഡില്‍ യുവതിയെ കയറിപ്പിടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഹൈക്കോടതി മുന്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം തേടി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിലേക്ക് വരെ അഭിഭാഷകര്‍ നീങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനോട് അഭിഭാഷക സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല. അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഏര്‍പ്പെടുത്തപ്പെട്ട മാധ്യമ നിയന്ത്രണങ്ങളിലടക്കം പുതിയ സാഹചര്യത്തില്‍ പുനപരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്. അഭിഭാഷകനെതിരെ വാർത്ത റിപ്പോർട്ട് ചെയ്തതിന് സംസ്ഥാനത്തെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൂട്ടത്തോടെ ആക്രമിക്കുകയും ഹൈക്കോടതിക്കുളളില്‍ വച്ച് വനിതാ മാധ്യമ പ്രവര്‍ത്തകരടക്കം അഭിഭാഷകരാല്‍ അപമാനിക്കപ്പെടുകയും ചെയ്തു.
ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന അന്നത്തെ ഗവണ്‍മെന്‍റ് പ്ലീഡര്‍ക്കെതിരെ യുവതി നല്‍കിയ പരാതിയായിരുന്നു തുടക്കം. ഈ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലായിരുന്നു അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ നുണപ്രചരണം നടത്തുന്നെന്നാരോപിച്ച് തെരുവില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തിലാണ് ധനേഷ് മാത്യു മാഞ്ഞൂരാന്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം എറണാകുളത്തെ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്. പൊതുവഴിയില്‍ യുവതിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ധനേഷിന് കോടതി വിധിച്ച ശിക്ഷ. വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ധനേഷിന്‍റെ നീക്കം.






























