കോഴിക്കോട്: എ ഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതി. കോഴിക്കോട് സൈബർ ക്രൈം പോലീസ് ഗുജറാത്തും ഗോവയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്. കൂടെ ജോലി ചെയ്ത് ആളാണെന്ന് പറഞ്ഞ് വീഡിയോ കോള്‍ ചെയ്താണ് കൗശൽ ഷാ രാധാകൃഷ്ണന്‍റെ പക്കൽ നിന്നുും 40000 രൂപ തട്ടിയത്. പണം തിരിച്ചുപിടിച്ചെങ്കിലും തട്ടിപ്പിന് പിന്നിലുള്ളവർക്കായി അന്വേഷണം ആരംഭിച്ചിരുന്നു.
പണമിടപാട് നടത്തിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായിലെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബാങ്ക് ആക്കൗണ്ട് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയതോടെയാണ് പ്രതി കൗശൽ ഷാ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ചിത്രവും പോലീസ് പുറത്തുവിട്ടു. പക്ഷേ ഇയാളെ പിടികൂടാൻ പോലീസിന് സാധിച്ചില്ല. മുൻപും സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ കൗശൽ ഷാ കഴിഞ്ഞ 5 വർഷമായി ഇയാള്‍ വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബാഗങ്ങളിൽ നിന്ന് പോലീസിന് ലഭിച്ച വിവരം. എന്നാൽ കൗശൽ ഷായുടെ മൊബൈൽ ലൊക്കേഷൻ പരിശോദിച്ചതിലൂടെ ഇയാള്‍ അഹമ്മദാബാദ്, മുംബൈ,ഗോവ, ബീഹാർ എന്നിവിടങ്ങളിലെത്താറുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി സൈബർ ക്രൈം പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.