ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന് ആശ്വാസജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെ നേടിയുള്ളുവെങ്കിലും മറുപടി ബാറ്റിംഗില്‍ കിവീസിനെ 17.2 ഓവറില്‍ 92 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാൻ 42 റണ്‍സിന്‍റെ ആശ്വാസ ജയം സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളും ജയിച്ച് നേരത്തെ ന്യൂസിലന്‍ഡ് ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി 38 പന്തില്‍ 38 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് ടോപ് സ്കോററായത്. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 134-8, ന്യൂസിലന്‍ഡ് 17.2 ഓവറില്‍ 92ന് ഓള്‍ ഔട്ട്.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഹസീബുള്ള ഖാനെ പൂജ്യത്തിന് നഷ്ടമായ പാകിസ്ഥാനെ റിസ്‌വാനും ബാബറും ചേര്‍ന്നാണ് 50 കടത്തിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ബാറ്റ് ചെയ്തത് ആരാധകരുടെ പരിഹാസത്തിന് കാരണമായി. 13 റണ്‍സെടുക്കാന്‍ ബാബര്‍ നേരിട്ടത് 24 പന്തുകളായിരുന്നു. അടിച്ചത് ഒരേയൊരു ബൗണ്ടറിയും. ബാബര്‍ പുറത്തായശേഷമെത്തിയ ഫഖര്‍ സമന്‍ 16 പന്തില്‍ നാലു സിക്സും ഒരു ഫോറും പറത്തി 33 റണ്‍സടിച്ചതാണ് പാകിസ്ഥാന് രക്ഷയായത്. അവസാന ഓവറുകളില്‍ ഷിബ്സാദാ ഫര്‍ഹാന്‍(14 പന്തില്‍ 19), അബ്ബാസ് അഫ്രീദി(6 പന്തില്‍ 14*) എന്നിവരുടെ വെടിക്കെട്ട് പാക് സ്കോര്‍ 134ല്‍ എത്തിച്ചു.





























