തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ, വനം, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. വന്യജീവികളെ പ്രതിരോധിക്കാൻ കഴിയുന്ന സസ്യങ്ങൾ ഉപയോഗിച്ചുള്ള ജൈവവേലി ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളുടെ സാധ്യത പരിശോധിക്കും. ഓഡിയോ – വിഷ്വൽ, എ.ഐ അധിഷ്ഠിത തെർമൽ ക്യാമറകൾ ഉപയോഗിച്ച് വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അലാറം നൽകുന്ന സംവിധാനങ്ങൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
ഇത്തരം സംവിധാനങ്ങൾ കർഷകരെയും തോട്ടം മേഖലയിലെ തൊഴിലാളികളെയും ബോധവത്ക്കരിച്ച് നടപ്പാക്കുന്ന കാര്യവും പരിഗണിക്കും. പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും ജനവാസമേഖലയില്‍ നിന്നും ഇവയെ അകറ്റുന്നതിനുമായി സോളാർ പവർ ഉപയോഗിച്ചുള്ള എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിപാലനം കൃത്യമായി നടക്കാത്ത എസ്റ്റേറ്റുകളിലെ അടിക്കാടുകളിലും കുറ്റിക്കാടുകളിലും പകൽസമയത്ത് വന്യജീവികൾ തമ്പടിക്കുന്ന സാഹചര്യമുണ്ട്. എസ്റ്റേറ്റ് ഉടമകളുടെ സഹകരണത്തോടെ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും.
എസ്റ്റേറ്റുകളിൽ കഴിയുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാൻ എസ്റ്റേറ്റ് ഉടമകൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രാദേശികാടിസ്ഥാനത്തിലുള്ള ജനജാഗ്രതാ സമിതികൾ സജീവമാക്കുന്നതിനാവശ്യമായ നടപടികളടക്കം വകുപ്പ് തലത്തിൽ സ്വീകരിക്കും. സമഗ്രമായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലേബർ കമ്മീഷണർ സഫ്ന നസറുദീൻ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.പുകഴേന്തി, അഡീഷണൽ ലേബർ കമ്മീഷണർ ബീന മോൾ വർഗീസ്, ചീഫ് ഇൻസ്പക്ടർ ഓഫ് പ്ലാന്റെഷൻസ് ശങ്കർ പി.ആർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.































