കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. മതകാര്യങ്ങളിൽ അഭിപ്രായം പറയുന്നതിന് പകരം മുഖ്യമന്ത്രി ഭരണത്തിൽ ശ്രദ്ധിക്കണമെന്നാണ് എസ്എസ്എഫിന്റെ വിമർശനം. ‘മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമ്മം, മുഖ്യമന്ത്രി ഭരണം നടത്തുക’ എന്ന കുറിപ്പ് എസ്എസ്എഫിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു.
സതീശനെതിരെ എസ്‌വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫിയും രംഗത്തെത്തി. കാന്തപുരത്തിന്റെ പ്രസ്താവനയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് വിമർശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാന്തപുരത്തിന്റെ ആറുപതിറ്റാണ്ടിലേറെ നീണ്ട സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചുവേണം പ്രസ്താവനയെ വിലയിരുത്താനെന്നും റഹ്‌മത്തുള്ള ഫൈസി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അന്യപുരുഷന്മാരുമായി അനിയന്ത്രിതമായി ഇടപഴകിയുള്ള രംഗപ്രവേശനം വലിയ നാശത്തിന് കാരണമാകുമെന്ന നിലപാടാണ് കാന്തപുരം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത്തരത്തിലുള്ള മുന്നറിയിപ്പ് നേരത്തെയും മതനേതാക്കളും രക്ഷിതാക്കളും കുട്ടികളെ ഓർമിപ്പിച്ചിട്ടുള്ളതാണെന്നും റഹ്‌മത്തുള്ള ഫൈസി അവകാശപ്പെട്ടു. കേരളത്തിലെ സ്ത്രീപീഡന കേസുകളുടെ വർധനവിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. സ്ത്രീകൾക്ക് അപകടം സംഭവിക്കാതിരിക്കാനാണ് അനിയന്ത്രിതമായ ഇടപെടലുകൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതെന്നും കുറിപ്പിൽ പറയുന്നു.
































