ആലപ്പുഴ: ഏക മകളെ യുഎസിലേക്ക് യാത്രയാക്കിയശേഷം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. തുറവൂർ ക്ഷേത്രത്തിന് സമീപം വീടുള്ള ഓലിക്കര ഇല്ലം വാസുദേവൻ, ഭാര്യ യാമിനി (58), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ഗുജറാത്തിലെ ദ്വാരകയ്ക്കു സമീപം മിതാപുരിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാസുദേവൻ തൽക്ഷണം മരിച്ചു.
ഭാര്യ യാമിനിയെ ജാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡൽഹിയിലെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ വാസുദേവൻ വർഷങ്ങളായി കുടുംബമായി ഡൽഹിയിലായിരുന്നു താമസം. വാസുദേവൻ വിരമിച്ചതിന് ശേഷം ഭാര്യ യാമിനി ജോലിയിൽ നിന്ന് വിആർഎസ് എടുത്ത് നാട്ടിലേക്ക് ഒന്നര വർഷം മുൻപാണ് പോന്നത്. ഏക മകൾ സ്വാതിക്കും ഡൽഹി സ്വദേശിയായ ഭർത്താവ് ഹിമാൻഷൂവിനും യുഎസിലാണ് ജോലി. നാട്ടിലെത്തിയ ഇവരെ യുഎസിലേക്ക് യാത്രാക്കാൻ കഴിഞ്ഞ 26നാണു വാസുദേവനും യാമിനിയും തുറവൂരിൽ നിന്നു പോയത്. ഡൽഹിയിലെത്തിയ വാസുദേവൻ മരുമകന്റെ വീട്ടിലും സുഹൃത്തുക്കളെയും കണ്ടശേഷം 30ന് മകളെ യാത്രയയച്ച് ഗുജറാത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് 9ന് തുറവൂരിലെത്തുമെന്നായിരുന്നു ബന്ധുക്കളോട് പറഞ്ഞിരുന്നത്.