ജീവിതരീതികളുമായി ബന്ധപ്പെട്ട് പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും കൂടിവരുന്ന സാഹചര്യമാണ് നിലവില്‍ നാം കാണുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങളും മറിച്ചല്ല. ഇതുമായി ചേര്‍ത്തുപറയാവുന്നൊരു കാര്യമാണ് കഴിഞ്ഞ 9ന് ഇന്‍റര്‍നാഷണല്‍ NASH ഡേയില്‍ കരള്‍രോഗവിദഗ്ധരായ ഡോക്ടര്‍മാര്‍ അറിയിച്ചത്.NASH ഡേ എന്നാല്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവുമായി ( എന്‍എഎഫ്എല്‍ഡി) ബന്ധപ്പെട്ട് ബോധവൽകരണം നടത്തുന്നതിന് വേണ്ടിയുള്ള ദിവസമാണ്. എന്‍എഎഫ്എല്‍ഡി രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ അത് നോണ്‍ ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (എന്‍എഎസ്എച്ച്- NASH ) ആയി മാറാം. ഇതുമായി ബന്ധപ്പെട്ട ബോധവൽകരണമാണ് ഈ ദിവസം നല്‍കുന്നത്. ഇന്ത്യയില്‍ ഏതാണ്ട് 40 ശതമാനത്തോളം പേര്‍ക്ക് എന്‍എഎഫ്എല്‍ഡി സാധ്യത ഉണ്ടെന്നാണ് കരള്‍രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചിലയിടങ്ങളിലാണെങ്കില്‍ ഇതിന്‍റെ തോത് കൂടുതലാണെന്നും ഇവര്‍ പറയുന്നു. ഛണ്ഡീഗഡ് ആണ് ഇതിന് ഉദാഹരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയ ഒരു സ്ഥലം.
ജീവിതരീതികളിലെ മോശം പ്രവണത തന്നെയാണ് വിലയൊരു പരിധി വരെ രോഗത്തിന്‍റെ തോത് വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു. അതിനാല്‍ ജീവിതരീതിയുമായി ബന്ധപ്പെട്ട അവബോധം കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്നാണ് ഇവരുടെ തീരുമാനം. കലോറി കൂടുതലായ ഭക്ഷണം കഴിക്കുന്നതും, അമിതവണ്ണവും, വ്യായാമമില്ലായ്മയും അതുപോലെ പ്രമേഹം, ബിപി പോലുള്ള അസുഖങ്ങളുമാണ് ഇന്ത്യയില്‍ എന്‍എഎഫ്എല്‍ഡി കൂടാന്‍ ഇടയാക്കുന്നതത്രേ. പ്രധാനമായും ഭക്ഷണരീതിയും അതിനെ തുടര്‍ന്നുണ്ടാകുന്ന അമിതവണ്ണവുമാണ് നിയന്ത്രിക്കേണ്ടതെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ചെറുപ്പക്കാര്‍ മുതലങ്ങോട്ട് തന്നെ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചുരുക്കം ചിലര്‍ക്ക് പാരമ്പര്യഘടകങ്ങള്‍ മൂലവും എന്‍എഎഫ്എല്‍ഡി (പിടിപെടാം.
ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ പ്രകടമാകാത്തതും ലക്ഷണങ്ങളെ ഗൗരവമായി കണക്കാക്കാത്തതും രോഗനിര്‍ണയം താമസിപ്പിക്കുന്നുണ്ട്. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്‍എഎഫ്എല്‍ഡി ക്രമേണ ഹൃദ്രോഗങ്ങളിലേക്കോ എല്ലുമായി ബന്ധപ്പെട്ട തകരാറുകളിലേക്കോ ഉറക്ക പ്രശ്നങ്ങളിലേക്കോ എന്തിനധികം ക്യാന്‍സര്‍ രോഗത്തിലേക്ക് വരെ രോഗികളെ നയിച്ചേക്കാമെന്നും ഇവര്‍ പറയുന്നു. അതിനാല്‍ ജീവിതശൈലി മെച്ചപ്പെടുത്തുകയാണ് ആദ്യം വേണ്ടതെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. ഇതുവഴി കരള്‍രോഗത്തെ മാത്രമല്ല പല രോഗങ്ങളെയും വലിയൊരു പരിധി വരെ അകറ്റിനിര്‍ത്താന്‍ സാധിക്കും.






























