അഞ്ചൽ : രാത്രിയിൽ ഓട്ടം വിളിച്ച് ഡ്രൈവറെ മർദ്ദിച്ച ശേഷം ഓട്ടോറിക്ഷയുമായി രണ്ടംഗ സംഘം കടന്നതായി പരാതി. ആയൂർ ചന്തമുക്കിലെ ഓട്ടോഡ്രൈവർ തേവന്നൂർ സ്വദേശി സുബ്രഹ്മണ്യൻ പോറ്റിയാണ് ചടയമംഗലം പോലീസിൽ പരാതി നൽകിയത്. ബുധനാഴ്ച രാത്രി എട്ടോടെ ആയൂർ സ്റ്റാൻഡിലെത്തിയ രണ്ടു പേർ സുബ്രഹ്മണ്യൻ പോറ്റിയുടെ ഒട്ടോയിൽ കയറിയ ശേഷം ബാറിലേക്ക് പോകണമെന്നാവശ്യപ്പെട്ടു. ബാറിലേക്കുള്ള ഓട്ടം നിരസിച്ചതോടെ വയ്യാനത്തേക്ക് പോകണമെന്ന് പറഞ്ഞു. തുടർന്ന് ഇരുവരേയും കയറ്റി ഓട്ടം പോയി. ആയൂരിലെ ബാറിന് സമീപമെത്തിയപ്പോൾ ഓട്ടോ നിർത്തിച്ച് ഇരുവരും മദ്യപിച്ച ശേഷം തിരിച്ചെത്തി ഓട്ടോയിൽ കയറി ചടയമംഗലം വഴി വയ്യാനത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.
ചടയമംഗലത്തു നിന്നും കടയ്ക്കൽ റോഡിലൂടെ കുറേ ദൂരം സഞ്ചരിച്ച് ഇരിപ്പിൽ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കോൺട്രാക്ടറുടെ വീട് ഇവിടെയാണെന്നും വാഹനം നിർത്താനും ആവശ്യപ്പെട്ടു. വാഹനം നിർത്തിയതോടെ ഇരുവരും ചേർന്ന് സുബ്രഹ്മണ്യൻ പോറ്റിയെ തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ചവിട്ടി തള്ളിയിട്ട ശേഷം ഓട്ടോറിക്ഷയുമായി കടന്നു കളയുകയായിരുന്നു. ചടയമംഗലം പോലീസ് സ്റ്റേഷനിലെത്തി സുബ്രഹ്മണ്യൻ പോറ്റി പരാതി നൽകി. ഉടൻ തന്നെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തി. തിരുവനന്തപുരം മാറനല്ലൂരിൽ നിന്ന് ഓട്ടോയുടെ സി.സി ടി.വി ദൃശ്യങ്ങൾ പോലീസിന് കിട്ടിയതായി സൂചനയുണ്ട്.





























