ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സൈനികൻ പിടിയില്‍. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാർ ആണ് പിടിയിലായത്. ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വച്ചാണ് സംഭവം. ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ഉഡുപ്പിയിൽ നിന്നും കയറിയ യുവതിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് നിർബന്ധിച്ച് മദ്യം നല്‍കുകയും ആയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭർത്താവാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നൽകിയെന്ന് സൈനികൻ പൊലീസിനോട് പറഞ്ഞു. പീഡിപിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. യുവതി വിഷാദരോഗിയാണ്. ഇവർ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.





























