കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു. കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്കം(31) എന്ന യുവാവിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാണിക്കത്തെ കുളിത്തലൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളിത്തലൈയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
പെൺകുട്ടിയുടെ സമീപവാസിയായ മാണിക്കം കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ മാതാവ്, മകളെ മുത്തശ്ശിയുടെ വീട്ടിലാക്കാൻ മാണിക്കത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അതിനുശേഷം കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. സംഭവം കുട്ടി മുത്തശ്ശിയോട് വിവരിച്ചതോടെയാണ് മുത്തശ്ശി യുവാവിനെ തേടിയിറങ്ങിയത്.






























