ദില്ലി : പ്രാണവായുവിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിനു പിന്തുണയുമായി ലോകമൊട്ടാകെയുള്ള കലാകാരന്മാരുടെ കൂട്ടം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന സംസ്ഥാനങ്ങൾക്കായി ധനസഹായമഭ്യർത്ഥിച്ച് ‘ആർട്ടിസ്റ്റ്സ് ഫോർ ഇന്ത്യ’ എന്ന ആഗോളസംഘടനയാണു രംഗത്തു വന്നത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘മിഷൻ ഓക്സിജൻ’ എന്ന പ്രസ്ഥാനവുമായി ചേർന്നാണു പണസമാഹരണം. അന്തരീക്ഷവായുവിൽ നിന്നു ശുദ്ധഓക്സിജൻ വേർതിരിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തിനു സംഭാവന ചെയ്യുകയാണു ലക്ഷ്യം.
13 സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും നഴ്സിങ് ഹോമുകൾക്കുമാകും ആദ്യഘട്ടത്തിൽ സഹായമെത്തിക്കുക. ജീവകാരുണ്യ മേഖലയിലെ ഓൺലൈൻ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ കേറ്റോ വഴിയാണു ധനശേഖരണം. എത്ര ചെറിയ തുകയും സംഭാവനയായി നൽകാം. നൂറു ബ്രിട്ടീഷ് പൗണ്ടോ അധിലധികമോ നൽകുന്ന ഉദാരമതികളെ കാത്ത് സമ്മാനങ്ങളുണ്ട്. സംഘടനാ അംഗങ്ങളായ എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകങ്ങൾ. തുകയുടെ രസീതും മേൽവിലാസവും ഇ മെയിൽ ചെയ്താൽ പാരിതോഷികം വീട്ടിലെത്തും
ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ എഴുത്തുകാരി സോണിയ ഫലെറോയാണ് ‘ആർട്ടിസ്റ്റ്സ് ഫോർ ഇന്ത്യ’ യുടെ അമരത്ത്. 2021 ൽ പുറത്തിറങ്ങിയ ദ് ഗുഡ് ഗേൾസ് : ആൻ ഓർഡിനറി കില്ലിങ്ങ് എന്ന പുസ്തകത്തിന്റെ രചയിതാവ്. സംഘടനയുടെ പ്രവർത്തനങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുപതോളം എഴുത്തുകാരും ചിത്രകാരന്മാരും അംഗങ്ങളാണ്. സൽമാൻ റുഷ്‌ദി, അവ്നി ദോഷി, കാമില ഷംസി, കിരൺ ദേശായി, മേഖ മജുംദാർ തുടങ്ങിയവർക്കൊപ്പം കർട്ടിസ് സിറ്റൻഫീൽഡ്, ജോഡി പീകോ, അലക്സാണ്ടർ മാക്സിക് എന്നിവരുമുണ്ട്.
‘‘ദിനംപ്രതി കാണുന്ന ഹൃദയമുലയ്ക്കുന്ന ചിത്രങ്ങളോടുള്ള പ്രതികരണം വൈകാരികം മാത്രമാകരുതെന്നു തോന്നി. ദുരിതമനുഭവിക്കുന്നവർക്ക് ഉപകാരപ്പെടണമെന്ന് ആഗ്രഹിച്ചു. സഹാനുഭൂതിയെ പ്രയോജനപ്രദമായ മറ്റൊന്നിലേയ്ക്കു പരിവർത്തനം ചെയ്യണമെന്നു ചിന്തിച്ചു. ആർട്ടിസ്റ്റ്സ് ഫോർ ഇന്ത്യ പിറവിയെടുത്തു’’, സോണിയ പറയുന്നു. കേവലം മണിക്കൂറുകളുടെ ജീവശ്വാസത്തിനു പതിനായിരങ്ങൾ വിലയിടുമ്പോൾ തകർന്നുപോകുന്ന മനുഷ്യരുണ്ട്. സഹായമെത്തിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്., സഹപ്രവർത്തകയും എഴുത്തുകാരിയുമായ അൽപാ ഷായുടെ വാക്കുകൾ. അതിർത്തികൾ മറന്നുള്ള കൂട്ടായ പ്രവർത്തനം ഭാരതത്തിനു സമാശ്വാസമേകുമെന്നു പ്രതീക്ഷിക്കാം.