മലപ്പുറം : മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വെച്ചാൽ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പോലീസിന്‍റെ സമ്മാനവും വീട്ടിലെത്തും. ഇരുചക്രവാഹനത്തിലെ ഹെൽമെറ്റ് ഉപയോഗം ഉറപ്പാക്കാനാണ് ജില്ലാപോലീസ് മേധാവിയുടെ വ്യത്യസ്തമായ പരീക്ഷണം. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് സ്മാർട്ട് റൈഡർ ചലഞ്ച് നടപ്പാക്കുന്നത്. ഒരു വർഷം കേരളത്തിൽ നാലായിരത്തിലധികമാളുകൾ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മലപ്പുറത്തും അപകടങ്ങൾ കൂടിയതോടെയാണ് ഇരുചക്രവാഹനക്കാരിൽ ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടുള്ള നീക്കം. മലപ്പുറം എസ്പിയുടെ ഫേസ്ബുക്ക് പേജിലാണ് യുവാക്കൾക്കുള്ള ഓഫർ.
ഹെൽമെറ്റ് ഇട്ട് വാഹനമോടിക്കുന്ന ചിത്രവും ഹെൽമെറ്റ് ഉപയോഗിക്കാത്തചിത്രവും ആർക്ക് വേണമെങ്കിലും കമന്‍റ് നൽകാം. കൂടുതൽ ലൈക്ക് കിട്ടുന്ന ചിത്രങ്ങളിൽ മൂന്ന് പേർക്കാണ് സമ്മാനം. ജില്ലയിൽ പോലീസ് നടത്തുന്ന മൂന്ന് ദിവസത്തെ സ്മാർട്ട് ഡ്രൈവ് ചലഞ്ചിന്‍റെ ഭാഗമായാണ് പരിപാടി. എഐ ക്യാമറയുള്ള സ്ഥലങ്ങൾ നോക്കി ഹെൽമെറ്റ് ഇടുന്ന ശീലം മാറ്റണമെന്നും യുവാക്കളോട് പോലീസ് അഭ്യർത്ഥിക്കുന്നു. ഹെൽമെറ്റ് വേട്ടയും പോലീസിന്‍റെ പരിശോധനയിലും പരാതിയുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുമുണ്ട്.