കോന്നി : പയ്യനാമൺ താവളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. താവളപ്പാറ കാഞ്ഞിരവിളയിൽ വീട്ടിൽ തോമസുകുട്ടിയുടെ വാഴകൃഷിയാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂട്ടമായി എത്തിയ കാട്ടാനകൾ ഇരുമ്പ് വേലിയും തകർത്ത് അകത്ത് കടന്നാണ് വാഴകൃഷി നശിപ്പിച്ചത്. ശ്യാമളഭവൻ സദാശിവന്റെ ഭൂമി പാട്ടത്തിനെടുത്താണ് ലക്ഷങ്ങൾ മുടക്കി തോമസുകുട്ടി കൃഷി നടത്തിയത്. കുലച്ചതും കുലയ്ക്കാത്തതുമായ 250ൽ കൂടുതൽ വാഴകൾ കാട്ടാന കൂട്ടം നശിപ്പിച്ചു.
അടുത്ത ദിവസം രാവിലെയാണ് കൃഷി നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം രൂപയാണ് കൃഷിക്കായി മുടക്കിയതെന്നും കാട്ടാനകൾ കൃഷി നശിപ്പിച്ചതോടെ ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും തോമസുകുട്ടി പറയുന്നു. താവളപ്പാറ ഭാഗത്ത് കാട്ടാനകൂട്ടം ഇറങ്ങുന്നത് പതിവായി മാറിയിരിക്കുകയാണ്. കൂട്ടമായി എത്തുന്ന കാട്ടാനകൾ ജനവാസമേഖലയിൽ വരെ എത്തിത്തുടങ്ങിയിട്ടുണ്ട്. ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്നതാണ് ഈ ഭാഗം. സംഭവത്തെ തുടർന്ന് കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ഉത്തരകുമരംപേരൂർ സ്റ്റേഷനിലെ വനപാലകർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.





























