തിരുവനന്തപുരം : എ.ഐ. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണംവര്‍ധിക്കുന്നതിനാല്‍ പിഴനോട്ടീസ് അയക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മനുഷ്യാവകാശകമ്മിഷനെ അറിയിച്ചു. നോട്ടീസ് ലഭിക്കാന്‍ വൈകിയെന്ന കാരണത്താല്‍ നിയമലംഘനം സാധൂകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീറ്റുബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൃത്യമായും സീറ്റുബെല്‍റ്റ് ധരിച്ചിരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാല്‍ ഭീമമായ പിഴത്തുക അടയ്‌ക്കേണ്ടിവന്നുവെന്ന പരാതിയില്‍ ദൃശ്യമാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കോഴിക്കോട് ആര്‍.ടി.ഒ. റിപ്പോര്‍ട്ടുനല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് കേസ് തീര്‍പ്പാക്കി.
2023 ജൂണ്‍ ആദ്യം മുതലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയത്. ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് ആദ്യദിനം 28,891 നിയമലംഘനങ്ങളായിരുന്നു ക്യാമറ കണ്ണില്‍ കുടുങ്ങിയത്. ക്യാമറ ഉദ്ഘാനം കഴിഞ്ഞ കാലഘട്ടത്തില്‍ 2.8 ലക്ഷം നിയമലംഘനങ്ങള്‍ ഉണ്ടായിരുന്നത് 28,891 ആയി കുറഞ്ഞത് ശുഭസൂചനയാണെന്നായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനായി കേരളത്തിലെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 225 കോടി മുടക്കി 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (എ.ഐ) ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചത്.
അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഹെല്‍മെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. അതില്‍ പിറകിലിരിക്കുന്നയാള്‍ ഹെല്‍മെറ്റ് വെക്കാത്ത കേസുകളാണേറെ.