കോഴിക്കോട് : എലത്തൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ തനിക്ക് വീഴ്ച സംഭവിച്ചതായി മുൻമന്ത്രി എ.കെ ശശീന്ദ്രൻ. തന്റെ പോരായ്മകൾ കാരണമാണ് തിരഞ്ഞെടുപ്പിൽ തോറ്റതെങ്കിൽ, ആ പോരായ്മകൾ നേരത്തെ കണ്ടെത്താൻ പാർട്ടി സംസ്ഥാന-അഖിലേന്ത്യാ ഘടകങ്ങൾക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പരാജയത്തിന് ശേഷം ആരുടെയെങ്കിലും തലയിൽ കുറ്റം വെക്കുന്നതിനേക്കാൾ സ്വയം കുറ്റം ഏറ്റെടുത്തുകൊണ്ടുള്ള ചർച്ചകളാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തിരിച്ചടിയിൽ പിണറായി വിജയനെയോ എം.വി ഗോവിന്ദനെയോ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. മുന്നണിയിലെ ഘടകകക്ഷികൾ ഓരോന്നായി പരാജയ കാരണങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയാണ്. സിപിഎം ഈ പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻസിപിയിൽ നിലവിൽ പ്രശ്നങ്ങളുണ്ടെങ്കിലും പാർട്ടി പിളരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മാധ്യമങ്ങളിൽ വന്ന വാർത്തകൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും എന്നാൽ എൽഡിഎഫ് പ്രവർത്തകർ കാലുവാരി എന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






























