ജിസാൻ : കരൾ രോഗം മൂർച്ഛിച്ച് ചികിൽത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ അറുമുഖൻറെയും തങ്കയുടെയും മകൻ ബൈജു പുളിക്കലാണ് (41) മരിച്ചത്. കരൾ രോഗ ബാധിതനായിരുന്ന ഇദ്ദേഹം കഴിഞ്ഞയാഴ്ച്ച ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെയിഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു. ജിസാൻ ബെയിഷിൽ ഫോർ സീസൺ മെയിൻറെനൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിസാൻ ബെയിഷിൽ 15 വർഷമായി ജോലിചെയ്‌തുവരുകയായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി നാട്ടിൽ പോയിരുന്നില്ല.
ഭാര്യയും മകനും സന്ദർശക വിസയിൽ ജിസാനിലെത്തി ഒരു വർഷത്തോളം ബൈജുവിനൊപ്പം താമസിച്ചിരുന്നു. ബൈജുവിൻറെ ജ്യേഷ്‌ഠ സഹോരൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ, ഭാര്യാ സഹോദരൻ രഞ്ജിത്ത് എന്നിവരും അടുത്ത ബന്ധുക്കളും ബെയിഷിൽ ജോലിചെയ്യുന്നുണ്ട്. രഞ്ജികയാണ് ഭാര്യ. മകൻ അനഞ്ജയ് നാട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ബൈജുവിൻറെ മൃതദേഹം ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജല ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മാഹിൻ കൊല്ലം എന്നിവരുടെ സഹായത്തോടെ ബൈജുവിൻറെ ബന്ധുക്കൾ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചു.






























