കോന്നി : പൂങ്കാവ് ചപ്പാത്ത് മുക്കിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചതിനെ തുടർന്ന് കാർ പൂർണ്ണമായി കത്തി നശിച്ചു. ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. വെള്ളപ്പാറ ഞക്കുകാവ് പുതുവേലിൽ കിഴക്കേതിൽ ബിന്ദുവിന്റെ കാറാണ് കത്തി നശിച്ചത്. ബിന്ദുവും മറ്റൊരു സ്ത്രീയുമാണ് കാറിൽ ഉണ്ടായിരുന്നത്. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന്റെ ഭാഗത്ത് നിന്ന് പ്രമാടം ചപ്പാത്ത് റോഡിലേക്ക് തിരിഞ്ഞ് പോകുന്നതിനിടെ കാറിന്റെ മുൻ ഭാഗത്ത് നിന്ന് ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.
ഉടൻതന്നെ പത്തനംതിട്ട അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയും അവിടെ നിന്ന് ഒരു യൂണിറ്റ് എത്തി തീ അണക്കുകയുമായിരുന്നു. വാഹനം പൂർണ്ണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കോന്നി സ്റ്റേഷൻ ഓഫീസർ സന്ദീപ് എസ് കെ, ഫയർ ഓഫീസർമാരായ വിജിൽ ലാൽ, വിഷ്ണു, രഞ്ജിത്ത്, ഷിജോ സബാസ്റ്റയൻ, അഭിനവ്, ഹോം ഗാർഡ് മധു പി ഡി തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.






























