ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക പങ്കാളിത്തം വേണമെന്ന് അഫ്ഗാനിസ്ഥാൻ. തിങ്കളാഴ്ച ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നടന്ന ‘വിജയ’ ദിനത്തിന്റെ അഞ്ചാം വാർഷികാഘോഷ ചടങ്ങിലാണ് എംബസിയുടെ ചുമതലയുള്ള മുഫ്തി നൂർ അഹമ്മദ് നൂർ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര ബഹുമാനത്തിലും പൊതുവായ താൽപ്പര്യങ്ങളിലും ഊന്നിയുള്ള ഇന്ത്യ-അഫ്ഗാൻ ബന്ധം സമീപ വർഷങ്ങളിൽ വലിയ പുരോഗതി നേടിയിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിപുലമായി. എംബസികളും കോൺസുലേറ്റുകളും കൂടുതൽ സജീവമായി. കൂടാതെ, ഉന്നതതല പ്രതിനിധികൾ ഇരുരാജ്യങ്ങളിലും സന്ദർശനം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ സന്ദർശനത്തിലൂടെ രാഷ്ട്രീയം, സാമ്പത്തികം, മാനുഷികം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ധാരണയിലെത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റങ്ങൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ വിശ്വാസവും സാമ്പത്തിക പങ്കാളിത്തവും തുടർച്ചയായ സഹകരണവും അഫ്ഗാനും ഇന്ത്യക്കും മാത്രമല്ല, മേഖലയുടെ സുസ്ഥിരതയ്ക്കും കണക്റ്റിവിറ്റിക്കും അഭിവൃദ്ധിക്കും വലിയ സംഭാവന നൽകും- മുഫ്തി നൂർ അഹമ്മദ് നൂർ പറഞ്ഞു.





























