കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് പിതാവിന്റെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതിയുടെ വിധി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. കുഞ്ഞിന്റെയും പ്രതിയുടെയും ഡി.എൻ.എ പരിശോധനയിൽ പിതൃത്വം തെളിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.
റസിഡൻഷ്യൽ സ്‌കൂളിൽ താമസിച്ചുപഠിച്ചിരുന്ന പ്ലസ് വൺ വിദ്യാർത്ഥി അവധിക്കു വീട്ടിലെത്തിയപ്പോൾ പലവട്ടം പീഡിപ്പിക്കപ്പെട്ടെന്നാണ് കേസ്. വയനാട്ടിലെ കോളനിയിലെ കൂരയിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മ ജോലിക്ക് പോവുകയും സഹോദരങ്ങൾ വീടിനു പുറത്ത് കളിക്കുകയും ചെയ്യുന്ന സമയത്തായിരുന്നു പീഡനം. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൺകുഞ്ഞിന് ജന്മം നല്കിയിരുന്നു.





























