ഡല്‍ഹി: സ്ത്രീകളുടെ പാര്‍ട്ടിപദവികളെ പുരുഷനേതാവുമായുള്ള ബന്ധത്തോടു ചേര്‍ത്തുവെക്കുന്ന പ്രവണത ഇടതുപാര്‍ട്ടികളിലുള്‍പ്പെടെ ഉണ്ടെന്ന് സി.പി.ഐ. ദേശീയ നിര്‍വാഹകസമിതി അംഗവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. സ്ത്രീ പൊതുരംഗത്തേക്കു വന്നാല്‍, ഭര്‍ത്താവ്-ഭാര്യ, അച്ഛന്‍-മകള്‍, സഹോദരന്‍-സഹോദരി എന്നീ ബന്ധങ്ങള്‍ ഉയര്‍ത്തി ആണിന്റെ പേരില്‍ സ്ത്രീയെ അഭിസംബോധന ചെയ്യുന്ന പ്രവണതയുണ്ടെന്ന് ആനി രാജ വ്യക്തമാക്കി.
“എത്ര മുതിര്‍ന്ന സ്ഥാനത്തെത്തിയാലും സ്ത്രീവിരുദ്ധരീതി ഇടതുപക്ഷപാര്‍ട്ടികളിലുള്‍പ്പെടെ ഉണ്ട്. പുരുഷാധിപത്യ മനോഭാവത്തിന്റെ പ്രതിഫലനമാണത്. അത് അത്തരത്തില്‍ നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും ഒരു പരിധിവരെ പങ്കുണ്ട്. എന്റെ പേരെഴുതുമ്പോള്‍ ഒരു പ്രസക്തിയില്ലെങ്കിലും ഡി. രാജയുടെ ഭാര്യയാണെന്ന് എഴുതും. ഡി. രാജ ഭര്‍ത്താവാകുന്നതിനു മുമ്പും ദേശീയതലത്തില്‍ വനിതകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും അതൊന്നും കണക്കാക്കുന്നില്ല. സ്ത്രീകളെ പൊതുരംഗത്തേക്കു കൊണ്ടുവരുന്നതിലുള്ള പുരുഷന്മാരുടെ താത്പര്യമില്ലായ്മ, മക്കളുടെ പഠനം, പ്രായമായവരുടെ ശുശ്രൂഷ, കുടുംബംനോക്കല്‍, വീടുപരിപാലനം തുടങ്ങിയവയെല്ലാം സ്ത്രീയുടെ ജോലിയാണെന്നു കല്പിച്ച് വീട്ടിലിരുത്തൽ എന്നിവമൂലം സ്ത്രീകള്‍ക്ക് പൊതുമണ്ഡലങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ തുടരുന്നു” ആനി രാജ വ്യക്തമാക്കി.





























