കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പോലീസ് കണ്ടെത്തി. ഇന്ന് രാവിലെ മൂവരെയും സുരക്ഷിതമായി നാട്ടിലെത്തിച്ചതോടെ ദിവസങ്ങളായി ആശങ്കയിലായിരുന്ന കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ആശ്വാസമായി. ഈ മാസം 18-നാണ് ഇരവിപുരം സ്വദേശിനിയായ യുവതി 12 വയസ്സുള്ള മകനെയും മൂന്നര വയസ്സുള്ള മകളെയും കൂട്ടി ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ടത്. വൈകുന്നേരമായിട്ടും തിരികെയെത്താതിരുന്നതോടെ ഭർതൃവീട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണത്തിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല.
യുവതി ബാങ്കിങ് ആപ്പുകളോ എടിഎമ്മോ ഉപയോഗിക്കാതിരുന്നതും അന്വേഷണം ദുഷ്കരമാക്കി. പിന്നീട് ഒരു ഘട്ടത്തിൽ ഫോൺ സ്വിച്ച് ഓൺ ആയതോടെയാണ് ഇവർ മധുരയിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി അമ്മയെയും മക്കളെയും കണ്ടെത്തി.





























