കൊല്ലം : നഗരമധ്യത്തിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലർ ആണോ എന്ന സംശയത്തിൽ പോലീസ്. ഏപ്രിൽ 19-നും മെയ് 25-നും നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ വലിയ സമാനതകളുണ്ടെന്ന് പോലീസ് കണ്ടെത്തി. കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ ഒരു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തലയിൽ നിന്നും ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം പോലീസ് കണ്ടെടുത്തത്. കൊല്ലം കമ്മീഷണർ ഓഫീസിന് സമീപം മറ്റൊരു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ രീതിയിലായിരുന്നു ഈ മൃതദേഹം ഉണ്ടായിരുന്നത്.
മരിച്ച രണ്ട് പേരും കടവരാന്തകളിലും തെരുവോരങ്ങളിലും അന്തിയുറങ്ങുന്നവരായിരുന്നു എന്നത് ഈ രണ്ട് കേസുകളും തമ്മിലുള്ള പ്രധാന സമാനതയായി പോലീസ് ചൂണ്ടിക്കാട്ടുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു തമിഴ്നാട് സ്വദേശിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കല്ലുവാതുക്കലിലും കൊല്ലം നഗരമധ്യത്തിലും ഇതേ വ്യക്തിയുടെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തുവിട്ടു.





























