തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഉദ്യോഗാർഥികളുടെ വ്യക്തിവിവരം പി.എസ്.സി. ചോർത്തിനൽകിയെന്ന് ആരോപണം. ഹൈക്കോടതിയിൽ പി.എസ്.സി. ഫയൽചെയ്ത അപ്പീലിൽ കക്ഷിചേരാൻ മറ്റ് ചില ഉദ്യോഗാർഥികൾ ഈ വിവരം ഉപയോഗപ്പെടുത്തിയെന്നാണ് സംശയം. ഇതേപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് പരാതി ലഭിച്ചു. 2023 സെപ്റ്റംബറിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. അതിൽ ഉൾപ്പെട്ട 12 പേരെ രേഖാപരിശോധനയ്ക്കുശേഷം പി.എസ്.സി. ഒഴിവാക്കുകയും അഭിമുഖത്തിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു.
ഇങ്ങനെ ഒഴിവാക്കിയവരുടെ വിവരമാണ് മറ്റുള്ളവർക്ക് ചോർന്നുകിട്ടിയത്. ഒഴിവാക്കിയവരിൽ രണ്ടുപേർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് ഫയൽചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതി നേടിയെടുത്തു. ഇതിനെതിരേ പി.എസ്.സി. ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഈ കേസിൽ പുറത്താക്കിയവർക്കെതിരേ റാങ്കുപട്ടികയിൽ ഉൾപ്പെട്ട മറ്റ് ചിലരും പി.എസ്.സി.യോടൊപ്പം കക്ഷിചേർന്നു. അത് ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നാണ് ആരോപണം. തലസ്ഥാനനഗരത്തിലെ പരിശീലനകേന്ദ്രവുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്. ഈ തസ്തികയുടെ ആദ്യ 35 റാങ്കുകളിൽ 16 എണ്ണവും അവിടെ പഠിച്ചവർക്കാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമുണ്ട്.




























