തിരുവല്ല : ധനമന്ത്രിയായിരുന്ന കെ. എം. മാണിക്കെതിരെ ഒരുകോടി രൂപയുടെ വ്യാജ ബാർക്കോഴ ആരോപണം ഉന്നയിച്ച് ചന്ദ്രഹാസമിളക്കിയ ഇടതുമുന്നണി ഇപ്പോൾ ഉയർന്നിരിക്കുന്ന 20 കോടിയുടെ ബാർകോഴയെക്കുറിച്ച് എന്തു പറയുന്നുവെ ന്നറിയാൻ തങ്ങൾക്ക് താല്പര്യമുണ്ടെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി. സംസ്ഥാനത്തെ 801 ബാറുകളിൽ നിന്ന് 2.5 ലക്ഷം രൂപ വീതം പിരിച്ചെടുത്തു 20 കോടി രൂപയുടെ കോഴ ഇടപാടിനെ കുറിച്ചാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാൽ ഉടൻ അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തി കൊടുക്കാമെന്ന ഉറപ്പിൻമേലാണ് ഈ ഇടപാട്.
ഡ്രൈ ഡേ എടുത്തുകളയുന്നതടക്കമുള്ള ഭേദഗതികളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഐ.ടി പാർക്കുകളിൽ ക്ലബ്ബുകൾ തുടങ്ങി മദ്യം വിളമ്പാനുള്ള നിർദ്ദേശവും അതിലുണ്ട്. ഇതിനുമുമ്പ് ഒരിക്കലുമുണ്ടാവാത്ത വിധം പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പുകളെ മറികടന്ന് നിയമസഭാ സബ്ജക്ട് കമ്മിറ്റി ഇത് അംഗീകരിച്ചതും അണിയറയിൽ രൂപപ്പെട്ട ധാരണയുടെയും കോഴ ഇടപാടിന്റെയും പ്രതിഫലനമാണ്.
ബാർ ഉടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ ശബ്ദ സന്ദേശം ഇത് സംശയാതീതമായി വെളിവാക്കുന്നതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ പുതിയ മദ്യ നയം വരുമെന്നും മാറ്റങ്ങൾ വരുമെന്നും അതിനുവേണ്ടി കൊടുക്കേണ്ടത് കൊടുക്കണമെന്നും സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം അറിയിക്കുന്നതെന്നും ശബ്ദ സന്ദേശത്തിലു ണ്ട്.
മദ്യ ഉപയോഗം ക്രമേണ കുറച്ച് കുറച്ചു കൊണ്ടു വരുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞ് അധികാരത്തിൽ വന്നവർ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 669 ബാറുകൾക്കും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ 130 ബാറുകൾക്കും പുതുതായി അനുമതി നൽകി. അതും പോരാഞ്ഞാണ് ഇപ്പോൾ ഐ.ടി പാർക്കുകളിലേക്ക് നീങ്ങിയിരിക്കുന്നത്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത്. ബാറുകളുടെ എണ്ണത്തിലും മദ്യ വില്പനയുടെ തോതിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടും ടേൺ ഓവർ ടാക്സ് കൂടിയിട്ടില്ലാ എന്ന വസ്തുത ബാറുകാർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തുണ്ടാകുന്ന അധിക വരുമാനം ഖജനാവിലേക്ക് വരേണ്ടതിനു പകരം ഇരുകക്ഷികളും പരസ്പരം പങ്കുവെക്കുകയാണെന്നതിന്റെ തെളിവാണ്. 2014-ൽ ബാറുകാർക്ക് പുതുതായി ഒരു ആനുകൂല്യവും ചെയ്തു കൊടുത്തില്ല എന്ന് മാത്രമല്ല നിലവിലുള്ളത് റദ്ദാക്കുകയായിരുന്നു എന്ന വസ്തുത നിലനിൽക്കുമ്പോഴും കെ. എം. മാണിക്കെതിരായി ബാർക്കോഴ ആരോപണവുമായി ഉറഞ്ഞുതുള്ളിയവർക്ക് കാലം കരുതിവച്ച കാവ്യനീതിയാണ് അതേ നാണയത്തിൽ ലഭിക്കുന്ന ഈ തിരിച്ചടിയെന്നും പുതുശ്ശേരി പറഞ്ഞു.