കോന്നി : മഴ ശക്തമായതോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനയിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. സംസ്ഥാന പാതയിലെ ഓടയിലെ ചെളി നീക്കം ചെയ്യാത്തത് ആണ് റോഡിൽ വെള്ളകെട്ട് രൂക്ഷമാകാൻ കാരണം. സംസ്ഥാന പാതയിൽ ടാറിംഗ് ജോലികൾ പൂർത്തിയാക്കി ഓടകൾ സ്ഥാപിച്ചു എങ്കിലും ഓടയിലെ ചെളി നീക്കം ചെയ്യുകയോ റോഡിൽ നിന്നും ഓടയിലേക്ക് വെള്ളം ഇറങ്ങുന്ന ഭാഗങ്ങളിൽ ചെളി നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. കലഞ്ഞൂർ മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ആണ് വെള്ളകെട്ട് രൂക്ഷമാകുന്നത്. കൂടൽ, കലഞ്ഞൂർ, വകയാർ, ചൈനമുക്ക്, കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം എന്നിവിടങ്ങളിൽ ആണ് വെള്ളം കയറുന്നത് കൂടുതലും.
കോന്നി ആനക്കൂട് റോഡിൽ നിന്നും വരുന്ന മഴവെള്ളം സംസ്ഥാന പാതയിലേക്ക് ആണ് വരുന്നത്. ഈ വെള്ളം റോഡിൽ കയറിയാൽ മണിക്കൂറുകൾ നീണ്ട സമയത്തിന് ഒടുവിൽ ആണ് തിരികെ ഇറങ്ങുന്നത്. ഇത് മൂലം വ്യാപാരികൾ ആണ് കൂടുതലും പ്രതിസന്ധി നേരിടുന്നത്. കടയിലേക്ക് വെള്ളം കയറാതിരിക്കാൻ ഓടയുടെ ദ്വാരങ്ങളിൽ കമ്പും കമ്പിയും ഉപയോഗിച്ച് വെള്ളം ഓടയിലേക്ക് കളഞ്ഞാണ് വ്യാപാരികൾ രക്ഷപെടുന്നത്. കോന്നി താലൂക്ക് വികസന സമിതിയോഗത്തിൽ അടക്കം ഈ വിഷയം നിരവധി തവണ ചർച്ച ചെയ്യപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ മഴക്കാലത്ത് ഉടൻ നടപടി സ്വീകരിക്കും എന്ന ഉറപ്പ് മാത്രമാണ് ഉണ്ടായത്. മഴ പെയ്താൽ സംസ്ഥാന പാതയിലെ യാത്ര കൂടുതൽ ദുർഘടമാകാൻ ആണ് സാധ്യത.