ഷാർജ: കൽബയിലെ ഏറ്റവുംപുതിയ ആകർഷണമായ അൽ ഹഫിയ്യ തടാകം ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അൽ ഹിയർ തുരങ്കത്തിന് ശേഷമുള്ള ഷാർജ-കൽബ റോഡിലാണ് എമിറേറ്റിലെ പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളിലൊന്നായ തടാകം സ്ഥിതിചെയ്യുന്നത്. 1,32,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പുതിയ നിർമിതി കൽബയുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം പ്രധാന ജലസംഭരണിയായും നിലകൊള്ളും. മലമുകളിൽനിന്നുള്ള മഴവെള്ളം തടാകത്തിൽ സംഭരിക്കാനായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
അത്യാധുനിക നിർമാണസാമഗ്രികൾ ഉപയോഗിച്ചാണ് 15.5 കോടി ഗാലൻ ശേഷിയുള്ള തടാകം നിർമിച്ചത്. സന്ദർശകർക്ക് തടാകത്തിലെ കാഴ്ചകളും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുന്നതിന് തടാകത്തിന് ചുറ്റുമായി 3.17 കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാതയുണ്ട്. മാലിന്യ മുക്തമാക്കുന്നതിന് മൂന്ന് തടയണകളും ഫിൽറ്ററുകളുമുണ്ട്. കുട്ടികൾക്കായുള്ള 620 ചതുരശ്ര മീറ്റർ കളിസ്ഥലമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. വിനോദ, കായിക പ്രവർത്തനങ്ങൾക്കായി മികച്ച സൗകര്യങ്ങളാണ് കളിസ്ഥലത്തുള്ളത്.