കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പ്രതിഷേധവുമായി സഹപാഠികൾ. മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ കാമ്പസിൽ ഒത്തുകൂടി. വിഷയത്തിൽ കൃത്യമായി വിശദീകരണം നൽകാൻ മാനേജ്മെൻറ് തയ്യാറാവുന്നില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാട്ടി.മാനേജ്മെന്റിന്റെ തെറ്റായ നിലപാടുകളാണ് വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികൾ ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് സ്കോറിൻറെ കാര്യത്തിലും ഇയർ ബാക്ക് വിഷയത്തിലും മറ്റൊരു കോളേജിനും ഇല്ലാത്ത നിബന്ധനകളാണ് എം എ കോളേജിൽ. ആത്മഹത്യ ചെയ്ത മിച്ചി മർപ്പുവിൻ്റെ മൂന്നു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തതിനാൽ ഇവർ ഔട്ട്കുമെന്ന ഭയമാണ് ആത്മഹത്യക്ക് കാരണമെന്ന് സഹപാഠികൾ ചൂണ്ടിക്കാട്ടുന്നു. മറ്റെല്ലാ എൻജിനീയറിങ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആണെന്ന് എനിക്ക് എം എ കോളേജിൽ മാത്രം ഇത് 22 ആണ്. വിദ്യാർത്ഥികൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും വിട്ടുവീഴ്ചയ്ക്ക് മാനേജ്മെൻറ് തയ്യാറാകാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ പ്രതിഷേധവുമായി കോളേജിനു മുന്നിൽ തടിച്ചുകൂടി.
വിഷയത്തിൽ മാനേജ്മെൻറ് വിശദീകരണം നൽകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം. ഇന്നലെയാണ് അരുണാചൽ പ്രദേശ് സ്വദേശിയും രണ്ടാംവർഷ വിദ്യാർഥിയുമായ മിച്ചി മർപുവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ക്രെഡിറ്റ് സ്കോർ കുറവായതിനാൽ ഒരു മാസമായി വിദ്യാർത്ഥിക്ക് ക്ലാസിൽ പ്രവേശനം അനുവദിച്ചിരുന്നില്ലന്ന് സഹപാഠികൾ പറഞ്ഞു.






























