മൂടക്കൊല്ലി : വയനാട് മൂടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമിലെത്തിയ കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കടുവ ഫാമിൽ നിന്ന് പന്നിയുമായി പുറത്തേക്ക് ചാടുന്ന ദൃശ്യം ഇന്നലെയാണ് പുറത്ത് വന്നത്. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം ലഭിച്ചത്. വനം വകുപ്പു വച്ച ക്യാമറ ട്രാപ്പിൽ ചിത്രം ലഭിച്ചിരുന്നു. വയനാട് വൈൽഡ് ലൈഫിലെ 39 -ആം നമ്പർ കടുവയാണിതെന്നാണ് സ്ഥിരീകരണം. ജനുവരി ആറിന് ഇവിടെയെത്തിയ കടുവ 20 പന്നി കുഞ്ഞുങ്ങളെ കൊന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കയറിയ കടുവ 5 പന്നികളെയാണ് പിടിച്ചത്. പ്രദേശത്ത് വനംവകുപ്പ് ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്.
ഇതിനിടെയാണ് വീണ്ടും കടുവയെത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. ഇവിടെ വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. വാകേരി മൂടക്കൊല്ലിയില്‍ കടുവ പന്നിഫാം ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് പ്രദേശവാസികള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനംവകുപ്പ് പോലീസില്‍ പരാതി നല്‍കിയതും പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിരുന്നു. ആറാം തീയതി മൂടക്കൊല്ലിയില്‍ പന്നിഫാം കടുവ ആക്രമിച്ചതിനെ തുടര്‍ന്ന് എത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് വനംവകുപ്പ് കേണിച്ചിറ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.