തൊടുപുഴ : ഇടുക്കി തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി. ഇൻഷുറൻസ് പരിരക്ഷയോടെ മാട്ടുപ്പെട്ടി കെ.എൽ.ഡി ബോർഡിൽ നിന്നെത്തിച്ച അഞ്ച് പശുക്കളെയാണ് നൽകിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് പശുക്കളെ കൈമാറിയത്. ഒരു മാസത്തെ കാലിത്തീറ്റയും നൽകി. ഇതിനൊപ്പം മിൽമയുടെ 45000 രൂപയുടെ ധനസഹായവും കൈമാറി.
കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് പുതുവർഷപ്പുലരിയിലാണ് കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും 13 പശുക്കൾ ചത്തത്.പിതാവിന്റെ മരണശേഷം 22 പശുക്കളുള്ള ഫാമായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം.മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ മാത്യുവിന് ചലച്ചിത്ര- രാഷ്ട്രീയ – സാമൂഹിക- വ്യവസായ മേഖലകളിലുള്ളവരുടെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു.