റാന്നി: സംസ്ഥാന പാതയുടെ വശങ്ങളും നടപ്പാതകളും അനധികൃതമായി വ്യാപാരികള്‍ കൈയ്യേറുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വാളിപ്ലാക്കൽ പടിയിലാണ് സ്വകാര്യ വ്യക്തി റോഡും നടപ്പാതയും കയ്യേറിയത്. നടപ്പാതയിലൂടെ ജനങ്ങൾക്ക് നടക്കാൻ വയ്യാത്ത രീതിയിൽ വ്യാപാര സാധനങ്ങൾ ഇറക്കി വെച്ചിരിക്കുകയാണ്. ബസ് കാത്തിരിപ്പുകേന്ദ്രം സമീപത്ത് ഉള്ളതുകൊണ്ട് ജംഗ്ഷനിൽ യാത്രക്കാര്‍ എപ്പോഴും ഉണ്ടാകും. ഇവിടെ പാത നേര്‍ രേഖയിലായതിനാല്‍ വാഹനങ്ങള്‍ വേഗതയിലാണ് എത്താറുള്ളത്. അതിനാല്‍ ജനങ്ങള്‍ നടപ്പാത ഉപയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്തുന്നത്.
അവിടെ പൂച്ചട്ടികൾ ഉൾപ്പെടെ നിരത്തി വെച്ചുകൊണ്ട് ഇവര്‍ മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തിന് പിന്നിലൂടെയുള്ള പഴയ പാതയിലും വ്യാപാര സാധനങ്ങള്‍ ഇറക്കിവെച്ച് അവിടവും കയ്യേറിയിരിക്കുകയാണ്. ആർക്കും പാത കയ്യേറാൻ സാധിക്കുന്ന തരത്തിൽ മൃദു സമീപനമാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കെഎസ്ഡിപി അധികൃതരുടെ അനാസ്ഥ വെടിഞ്ഞ് കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.






























