ആനന്ദപ്പള്ളി : മരമടിബിൽ പാസാക്കാത്തതിൽ പ്രതിഷേധിച്ച് കർഷക ദിനമായ ചിങ്ങം ഒന്നിന് ആനന്ദപ്പള്ളിയിൽ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി. കേന്ദ്ര സർക്കാർ 2017 ൽ മൃഗങ്ങളെ ഉൾപ്പെടുത്തിയുള്ള കാർഷിക ഉത്സവങ്ങൾക്ക് നൽകിയ ഇളവ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഇവിടെ നടപ്പിലാക്കാത്തതിനാലാണ് കർഷക സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. തമിഴുനാടും കർണ്ണാടകയും മഹാരാഷ്ട്രയും നടപ്പിലാക്കിയ മാതൃകയിൽ കേരള നിയമസഭയിലും ബിൽ പാസാക്കുന്നതിനു സഹായിക്കണമെന്നാവശ്യപ്പെട്ട് എട്ടു വർഷമായി മുപ്പതിൽപരം നിവേദനങ്ങൾ മുഖ്യമന്ത്രി ഉൾപ്പടെ വിവിധ വകുപ്പ് മന്ത്രിമാർക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും കർഷക സമിതി കൊടുത്തിരുന്നു. ഔദ്യോഗിക തലത്തിൽ തീരുമാനം എടുക്കേണ്ടവർ ആരും ഒരു നിലപാടും സഹായവും ചെയ്തില്ലെന്നു മാത്രമല്ല നിയമസഭയിൽ വിഷയം ചർച്ചയ്ക്ക് എടുത്തതിന്റെ വെളിച്ചത്തിൽ കർഷക സമിതിയെ രണ്ടു തവണ പറഞ്ഞു വഞ്ചിക്കുകയും ചെയ്തു.
ഒരു നാടിന്റെ സംസ്കാര പൈതൃകമായ മരമടിക്കു എതിരു നിൽക്കുന്നവർക്ക് വരുന്ന പൊതു തിരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ വോട്ടില്ലെന്നും കർഷക സമിതി യോഗത്തിൽ പ്രഖ്യാപിച്ചു. ആനന്ദപ്പള്ളി കർഷക ഗ്രാമം നെഞ്ചിലേറ്റിയ മരമടി മുടങ്ങിയിട്ട് ഇന്നേക്ക് 17 വർഷമായി. മധ്യ തിരുവിതാംകൂറിലെ വിവിധ ജില്ലകളിൽ നിന്ന് പോലും നിരവധി ഉരുക്കളെ മേളയിൽ പങ്കെടുപ്പിച്ചിരുന്ന മരമടി മഹോത്സവം ജില്ലയിലെ തന്നെ ഏക കാർഷിക ഉത്സവവും കൂടിയാണ് 60 വർഷം തടസ്സം ഇല്ലാതെ നടന്ന ആനന്ദപ്പള്ളി മരമടി. ദീർഘകാലം മരമടി മുടങ്ങിയതിനാൽ പ്രത്യേകമായി സംരക്ഷിച്ചു പോന്നിരുന്ന മരമടി ഉരുക്കളുടെ വംശം തന്നെ ജില്ലയിൽ ഇല്ലാതായി എന്നുള്ളത് മൃഗസംരക്ഷണ വകുപ്പ്പോലും അറിയാത്ത ഒരു ദു:ഖ സത്യവുമാണ്.
കർഷക സമിതി പ്രസിഡന്റ് വർഗ്ഗീസ് ദാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരളാ ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷനഗം വിനോദ് വാസുക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സി. ചന്ദ്രൻ, ഷിമ്മി ഏബ്രഹാം, ബെൻസൻ പ്ലാംങ്കാലായിൽ, വി.കെ സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു. കർഷകർ പൈതൃക മഹോത്സവമായി ദശാബ്ദങ്ങളായി നടത്തിവന്നിരുന്ന മരമടി മഹോത്സവത്തിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതയ്‌ക്കെതിരെ കർഷകരെ സംഘടിപ്പിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ ഒരു ഏകദിന നിരാഹാര സമരത്തിനുള്ള ആഹ്വാനവും യോഗം നടത്തി.






























