തിരുവനന്തപുരം : ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ, ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷാഫി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ടക്കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയത്.
വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ് കാറോടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടുകയും കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ 5 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റത്തിൽ രണ്ടുപേർ ഓട്ടോ ഡ്രൈവർമാരായിരുന്നു. മറ്റുള്ളവർ വഴിയാത്രക്കാരും. സംഭവത്തിൽ വിഷ്ണുനാഥിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു.






























