ചെങ്ങന്നൂർ : ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ കെഎസ്ആർടിസി, സ്വകാര്യ
ബസ്സ് സർവീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനും മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സു നടന്നു. മന്ത്രി സജി ചെറിയാൻ സദസ്സ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിങ്ങ് കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ശോഭ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡൻ്റുമാരായ പുഷ്പലത മധു, പി വി സജൻ, ജെയ്ൻ ജിനു, ടി സി സുനിമോൾ, പ്രസന്ന രമേശൻ, എം ജി ശ്രീകുമാർ, കെ ആർ മുരളിധരൻ പിള്ള, ജോയിൻ്റ് ആർടിഒ ആർ പ്രസാദ്, എംവിഐ ബി ജിനേശ്, എഎംവിഐ ബി എസ് വിശാഖ് പിള്ള, എടിഒ കെ ആർ അജീഷ്.കുമാർ, കംട്രോളിംഗ് ഇൻസ്പെയർ എം ആർ സജി,സി ഐ എ സി വിപിൻ , വി കെ വാസുദേവൻ, ബീന ചിറമേൽ, രമ മോഹൻ ,പ്രൈവറ്റ് ബസ് ഓണേഴ്സ് ഭാരവാഹികളായ ലാലു മാത്യു, ജോൺസൺ കരിങ്ങാട്ടിൽ, മനോജ് പി ജോൺ, റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ഗ്രാമീണ മേഖലയിൽ പുതിയ കെഎസ്ആർടിസി, സ്വകാര്യ ബസ്സ് റൂട്ടുകളുടെ നിർദ്ദേശം തയ്യാറാക്കിയ ശേഷം പ്രദേശങ്ങളിൽ ജനകീയ സദസ്സുകൾ വിളിച്ചു ചേർക്കണമെന്ന് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി. നിലവിലുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിലനിർത്തിക്കൊണ്ട് നഷ്ടത്തിലോടുന്ന സർവ്വീസുകൾ പുനക്രമീകരിക്കണം. കെഎസ്ആർടിസി റൂട്ടുകൾക്ക് നഷ്ടം വരാത്ത തരത്തിൽ സ്വകാര്യ ബസുകൾക്ക് പുതിയ റൂട്ടുകൾ നൽകുന്നതിനെപ്പറ്റി തീരുമാനിക്കണം. ആലാ ഹയർ സെക്കണ്ടറി സ്കൂൾ, ചെറിയനാട് എസ് എൻ കോളേജ്, എസ് എൻ ട്രസ്റ്റ് കോളേജ്, ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ സ്കൂൾ സമയം ക്രമീകരിച്ച് പുതിയ കെഎസ് ആർടിസി സർവ്വീസുകൾ ആരംഭിക്കും.
കല്ലിശ്ശേരി, പാണ്ടനാട് മിത്രമഠം, പുലിയൂർ മഠത്തുപടി, തിങ്കളാ മുറ്റം, ഹാച്ചറി ജംഗ്ഷൻ, ഗവ.ഐടിഐ, പുത്തൻകാവ്, ഇടനാട്, മംഗലം ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടൗൺ കണക്റ്റിവിറ്റി ബസ്സ് സർവ്വീസുകൾ ആരംഭിക്കും. തിരക്കേറിയ സമയങ്ങളിൽ ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നിർദ്ദേശങ്ങൾ തയ്യാറാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.





























