റാന്നി: പുതുശ്ശേരിമലയിൽ ജനവാസമേഖലയ്ക്ക് സമീപം പ്രധാന റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വലിയ പെരുമ്പാമ്പിനെ പിടികൂടി. പുതുശ്ശേരിമല ജുമാ മസ്ജിദിന്റെയും മാർത്തോമ്മാ പള്ളി സെമിത്തേരിയുടെയും മധ്യേയുള്ള പ്രധാന റോഡിലാണ് രാത്രി വൈകി പാമ്പിനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 11.30 യോടെ വാട്ടർ അതോറിറ്റി വാൽവ് ഓപ്പറേറ്ററായ ശ്രീകുമാറാണ് റോഡിന് കുറുകെ കിടക്കുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ശ്രീകുമാർ ഉടൻ തന്നെ വിവരം വാർഡംഗം രഞ്ജിത്തിനെ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് രഞ്ജിത് സ്ഥലത്തെത്തുകയും തുടർന്ന് ഉതിമൂട് സ്വദേശിയായ പാമ്പുപിടുത്ത വിദഗ്ദ്ധൻ മാത്തുകുട്ടിയെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
മാത്തുകുട്ടി സ്ഥലത്തെത്തി ഏറെ പ്രയത്നത്തിനൊടുവിലാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. രാത്രി സമയത്ത് റോഡിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് പാമ്പിനെ കണ്ടെത്താനായതും ജനപ്രതിനിധിയുടെയും പാമ്പ് പിടുത്തക്കാരന്റെയും സമയബന്ധിതമായ ഇടപെടലും വലിയൊരു അപകടം ഒഴിവാക്കി. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.






























