ചെങ്ങന്നൂർ: ചെങ്ങന്നൂർ മംഗലം തലശ്ശേരിൽ എബ്രഹാം തോമസിന്റെ വീടിന്റെ കാർ പോർച്ചില്‍ കിടന്ന കാറിനും സ്കൂട്ടറിനും തീപ്പിടിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര വയസ്സുള്ള കുട്ടി ഉണര്‍ന്ന് കരഞ്ഞതിനെ തുടര്‍ന്ന് എഴുന്നേറ്റ ഷെറിൻ ആണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടന്‍തന്നെ വീട്ടില്‍ ഉണ്ടായിരുന്നവരെ വിവിവരമാറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങിയ വീട്ടുകാര്‍ സ്കൂട്ടറിന്റെയും കാറിന്റെയും അടുത്തായി തീ കത്തുന്നതാണ് കണ്ടത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു.
സെലേരിയോ കാറും ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും പൂര്‍ണ്ണമായും കത്തി നശിച്ചു. കാർ പോർച്ചിനോട് ചേർന്നുള്ള കിടപ്പു മുറിയിലേക്കും തീ പടര്‍ന്നു. കട്ടിലും മെത്തയും വൈദ്യുതി വയറിംഗും കത്തി നശിച്ചു. സമീപത്തെ അലമാരയും ഭാഗികമായി കത്തിയിട്ടുണ്ട്. മറ്റു മുറികൾക്കും സാരമായ കേടുപാടുകൾ ഉണ്ടായി. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വീട്ടുകാർ പറയുന്നത്. ചെങ്ങന്നൂർ അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു. തീപ്പിടിക്കാനുള്ള കാരണം വ്യക്തമല്ല. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.