കല്പറ്റ : സിദ്ധാര്‍ഥന്റെ മരണത്തിനുമുമ്പും പൂക്കോട് വെറ്ററിനറി കോളേജില്‍ സമാനമായരീതിയില്‍ ക്രൂരമായ ആള്‍ക്കൂട്ടവിചാരണ നടന്നുവെന്ന് റിപ്പോർട്ടുകൾ. സംഭവത്തില്‍ കുറ്റക്കാരാണെന്ന് ആന്റിറാഗിങ് സ്‌ക്വാഡ് കണ്ടെത്തിയ, എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ മുന്‍ പ്രസിഡന്റുള്‍പ്പെടെ 13 വിദ്യാര്‍ഥികള്‍ക്കെതിരേ കോളേജിലെ ആന്റിറാഗിങ് കമ്മിറ്റി വ്യാഴാഴ്ച നടപടി എടുത്തു. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞാണ് 2019-ലെയും 2021-ലെയും ബാച്ചില്‍പ്പെട്ട രണ്ടുവിദ്യാര്‍ഥികളെ ആണ്‍കുട്ടികളുടെ ഹോസ്റ്റലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍വെച്ച് വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയത്.
മര്‍ദനത്തിന് വിധേയരായവര്‍ വലിയ മാനസികാഘാതത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2019 ബാച്ചിലെ വിദ്യാര്‍ഥിയെ റാഗ് ചെയ്തവര്‍ കോഴ്സ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട കോളേജ് യൂണിയന്‍ മുന്‍ പ്രസിഡന്റുള്‍പ്പെടെ നാലുവിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് ഒരുവര്‍ഷത്തേക്ക് വിലക്കി. അഞ്ചുപേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുകയും ചെയ്തു. 2021 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച രണ്ടുപേരെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും മറ്റു രണ്ടുപേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുകയും ചെയ്തു. തുടരന്വേഷണത്തിനായി പോലീസിന് റിപ്പോര്‍ട്ട് കൈമാറും.






























