തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കുമെന്നും അന്നേ ദിവസം യൂണിഫോം നിര്‍ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭാഗമായി 4 കിലോ അരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 8 -ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരി വിതരണം ചെയ്യുന്നത്. ഓണാവധിയ്ക്ക് ശേഷം ഓഗസ്റ്റ് 31 ന് സ്‌കൂളുകള്‍ തുറക്കും.സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപ്പറേഷന്‍ തൂഫാന്‍ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായി നടന്നുകൊണ്ടിരിക്കുകയാണെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
വേള്‍ഡ് കപ്പിന്റെ സാഹചര്യത്തില്‍ വണ്‍ മില്ല്യണ്‍ തൂഫാന്‍ ഗോള്‍ എന്ന പദ്ധതി പ്രഖ്യാപിക്കുകയും അത് വളരെ ഭംഗിയായി വിജയിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ലഹരിവിരുദ്ധ പോരാട്ടത്തിന് വലിയ പിന്തുണയാണ് സ്‌കൂളുകളില്‍ നിന്നും ലഭിച്ചത്. നിലവില്‍ ലഹരിക്കെതിരെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്‌നോളജി (എസ്‌ഐഇടി) പുതിയ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി, വിഎച്ച്എസ്ഇ തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഷോര്‍ട്ട് ഫിലിം മത്സരങ്ങളാണ് എസ്‌ഐഇടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സമ്മാന തുകയായി പതിനായിരം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സമ്മാന തുകയായി ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 75,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അന്‍പതിനായിരം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.





























