തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സേവനം നൽകാതെയാണ് പണം വാങ്ങിയതെന്ന മൊഴി ഉണ്ടെന്നത് വ്യാജ വാർത്തയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മൊഴി നൽകി എന്ന് പറയുന്ന ആളുമായി നേരിട്ട് സംസാരിച്ചു. അങ്ങനെ ഒരു മൊഴി എവിടെയും കൊടുത്തിട്ടില്ല. ഇങ്ങനെ ഒരു മൊഴി ഉണ്ടെന്നത് അസത്യമെന്നും റിയാസ് പ്രതികരിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ എഴുതി കൊടുക്കുന്നത് വർത്തയാവുകയാണ്. വാർത്ത നൽകുന്നവർക്ക് എന്തും നൽകാമെന്നും റിയാസ് കുറ്റപ്പെടുത്തി. മാസപ്പടി കേസ് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക് കോടതിക്ക് മുൻപിലുള്ള വിഷയമാണെന്നും പ്രതികരിക്കാനില്ലെന്നും റിയാസ് പറഞ്ഞു. പാർട്ടിയുടെ നിലപാട് മുതിർന്ന നേതാക്കൾ പറയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന ടി.വീണയുടെ മൊഴി ഇന്ന് പുറത്ത് വന്നിരുന്നു. സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആർഎൽ ഐടി മേധാവിയും മൊഴി നൽകി. ഇതോടെ സേവനം നൽകിയെന്ന സിപിഎം വാദം പൊളിഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് നിര്‍ണായക മൊഴിയുടെ വിശദാംശങ്ങള്‍. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ്, കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.





























