കോന്നി : കരിമാൻതോട് താഴെപൂച്ചക്കുളത്ത് തേനീച്ച കൂട്ടത്തിന്റെ ആക്രമണം മൂലം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഒരു കൂട്ടം നാട്ടുകാർ. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന താഴെപൂച്ചക്കുളം കോട്ടയ്ക്കൽ സുരേഷിന്റെ വീടിനോട് ചേർന്ന പ്ലാവിൽ ആണ് തേനീച്ച കൂടുള്ളത്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് സുരേഷിന്റെ വീടിനോട് ചേർന്ന പ്ലാവിൽ തേനീച്ചകൾ കൂട്ടമായി എത്തിയത്. വലിയ ശബ്ദംകേട്ട് നോക്കുമ്പോൾ ആണ് വലിയ കൂട്ടമായി മൂളിച്ചയോടെ എത്തിയ തേനീച്ചകൾ മരത്തിനു മുകളിൽ എത്തിയത് വീട്ടുകാർ അറിയുന്നത്. തേനീച്ചകൾ പറന്നു വരുന്നത് കണ്ട സുരേഷും കുടുംബവും വേഗം വീടിനുള്ളിൽ കയറി കതക് അടച്ചതിനാൽ കുത്തേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്ലാവിൽ മുഴുവൻ തേനീച്ച പൊതിയുകയും ചെയ്തു. ഇതോടെ പ്രദേശവാസികളും ആശങ്കയിലായി.
തേനീച്ചകൾ പ്രദേശത്ത് എത്തിയതോടെ സുരേഷിന്റെ വീട്ടിലും സമീപത്തെ വീടുകളിലും പാചകം ചെയ്യുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. പാചകം ചെയ്യുന്ന പുക ഉയരുമ്പോൾ ഈച്ചകൾ കൂട്ടമായി വീടിനുള്ളിലേക്ക് കയറുന്നത് കുടുംബങ്ങളെ ഭീതിയിലാക്കുന്നു. രാത്രിയിൽ വീടിനുള്ളിൽ ലൈറ്റ് തെളിയുമ്പോൾ വീടിന്റെ ഭിത്തികളിലേക്കും വീട്ടിനുളിലേക്കും തേനീച്ചകൾ ഇരച്ചുകയറുന്നു. തേനീച്ചകളുടെ ശല്യം കാരണം പാചകം ചെയ്യാൻ കഴിയാതെ വന്നതോടെ സമീപത്തെ ബന്ധു വീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ് കുടുംബങ്ങൾ.
വീടിനുള്ളിലേക്ക് തേനീച്ചകൾ കയറുവാൻ സാധ്യതയുള്ള ദ്വാരങ്ങൾ പലതും വീട്ടുകാർ അടച്ചിട്ടുണ്ട്. കൊച്ചുകുട്ടികൾ പോലും ഭയന്നാണ് കഴിയുന്നത്. ഇത്തരം തേനീച്ചക്കളുടെ കുത്തേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതായാണ് പറയുന്നത്. വിഷയം വനപാലകരെ അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസം കൂടി കാത്തിരുന്ന ശേഷം തേനീച്ചകൾ സ്ഥലത്ത് നിന്ന് പോയില്ല എങ്കിൽ നടപടി സ്വീകരിക്കാമെന്നായിരുന്നു വന പാലകരുടെ മറുപടി. വിഷയത്തിൽ അഗ്നി രക്ഷാ സേനയോ വനപാലകരോ അടിയന്തിരമായി ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.





























