തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും നടപ്പാക്കാതെ മോട്ടോർവാഹനവകുപ്പ്. മിക്ക ഓഫീസുകളിലും നൂറിലധികം അപേക്ഷകളാണ് കുടിശ്ശികയായിട്ടുള്ളത്. ഇടനിലക്കാർവഴി എത്തുന്ന അപേക്ഷകൾ വേഗം പരിഗണിക്കുന്നതായും പരാതിയുണ്ട്. 2018-നു ശേഷം രജിസ്റ്റർചെയ്ത വാഹനങ്ങളുടെ കൈമാറ്റത്തിന് അപേക്ഷയുമായി ഓഫീസിൽ എത്തേണ്ടതില്ലാത്ത സംവിധാനത്തിലേക്ക് രണ്ടാഴ്ച മുൻപാണ് മാറിയത്. അപേക്ഷകൾ സ്വമേധയാ ഓഫീസ് സോഫ്റ്റ്വെയറിലേക്ക് എത്തുമെങ്കിലും തീർപ്പാക്കുന്നത് മുൻഗണാക്രമം പാലിച്ചല്ല. താത്പര്യമുള്ള അപേക്ഷകൾ ഉദ്യോഗസ്ഥർക്ക് വേഗം തീർപ്പാക്കാൻ കഴിയും. ഇത് ഇടനിലക്കാർ മുതലെടുക്കുകയാണ്.
ക്ലർക്ക്, സൂപ്രണ്ട്, ജോ. ആർ.ടി.ഒ. എന്നിങ്ങനെ മൂന്നു തട്ടിലെ പരിശോധന തുടരുന്നതും കാലതാമസത്തിന് ഇടയാക്കുന്നു. മൊബൈൽ ഒ.ടി.പി. ഉപയോഗിച്ച് സമർപ്പിക്കുന്ന അപേക്ഷകളിൽ രേഖകൾ ഓഫീസിൽ ഹാജരാക്കണം. ഇവ പരിഗണിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നതായി പരാതിയുണ്ട്. സോഫ്റ്റ്വെയറിൽ വന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകാത്തതും കാലതാമസത്തിന് ഇടയാക്കുന്നു. അപേക്ഷകളിലെ അപാകവും ആധാർ രേഖകളിലെ പൊരുത്തക്കേടും കാലതാമസത്തിനിടയാക്കുന്നു. ഫെയ്‌സ്ലെസ് അപേക്ഷകൾ അഞ്ചുദിവസത്തിനുള്ളിൽ പരിഗണിക്കുമെന്നാണ് വകുപ്പിന്റെ വിശദീകരണമെങ്കിലും പാലിക്കാറില്ലെന്നും പരാതിയുണ്ട്.
കേന്ദ്രീകൃത സോഫ്റ്റ്വെയറിലേക്ക് മാറിയെങ്കിലും വാഹനഡേറ്റ വിവിധ ഓഫീസുകളിലായി തരംതിരിച്ച് സൂക്ഷിക്കുന്നതും അപേക്ഷകരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് രജിസ്റ്റർചെയ്ത വാഹനം എറണാകുളത്തുള്ള വ്യക്തി വാങ്ങിയാലും ഡേറ്റ തിരുവനന്തപുരം ഓഫീസിലായിരിക്കും നിലനിൽക്കുക. അടുത്ത സേവനത്തിന് അപേക്ഷിക്കുമ്പോൾ ഫീസ് തിരുവനന്തപുരം ഓഫീസിലേക്ക് പോകും. ഇതു മാറ്റിയെടുക്കാൻ തിരുവനന്തപുരം ഓഫീസിനെ സമീപിക്കേണ്ടിവരും. ഇത് ഇടനിലക്കാർക്ക് അവസരമായി മാറുകയാണ്. ഡേറ്റ, ഫീസ് എന്നിവ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറിയാൽ ഇതൊഴിവാക്കാനാകും.































