റാന്നി: ടൂറിസം കേന്ദ്രമായ പെരുന്തേനരുവിക്കു സമീപം താന്നിക്കാപ്പുഴയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. കഴിഞ്ഞ ആഴ്ച പുലിയെ കണ്ട വെച്ചൂച്ചിറ പഞ്ചായത്തിലെ നൂറോക്കാട് എസ്റ്റേറ്റിന് സമീപമാണ് ഇപ്പോള്‍ പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലം. എക്സ് സർവീസ് മെൻ സംഘത്തിൻ്റെ റബര്‍ തോട്ടത്തിൽ ടാപ്പിംഗ് ചെയ്യാൻ പോയ തൊഴിലാളിയായ മാവുങ്കൽ പി.എം ജോൺ (രാജു) വാണ് പുലിയെ കണ്ടത്. ഇന്നു പുലർച്ചെ 6.15 ടെ തോട്ടത്തിലെത്തി ആദ്യത്തെ റബ്ബർ മരം ടാപ്പിംഗ് ചെയ്യാൻ വേണ്ടി പ്ലാസ്റ്റിക് നീക്കുമ്പോൾ തൊട്ടടുത്ത കയ്യാലയിൽ കിടക്കുകയായിരുന്ന പുലി ജോണിന് നേരെ തുറിച്ചു നോക്കുകയും ചെയ്യുകയായിരുന്നു. പേടിച്ച ജോൺ പ്രാണരക്ഷാർത്ഥം അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത് പറമ്പിലെത്തി അവിടെ റബ്ബർ ടാപ്പിംഗ് ചെയ്യുന്നവരെയും വിവരം അറിയിച്ചു.
പിന്നീട് നാട്ടുകാരെയും ബന്ധപ്പെട്ടവരെയും വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഒമ്പതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ചു പുലിയുടെ സാന്നിധ്യം വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ച ശേഷം ഉടന്‍ തന്നെ പുലിയെ പിടിക്കാനുള്ള കൂട് വെയ്ക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ അറിയിച്ചു. നാളെ ഉച്ചയോടെ കൂട് വെയ്ക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. സമീപത്ത് ശബരിമല കാടുകളോടു ചേര്‍ന്നുള്ള പെരുന്തേനരുവി വനമാണ്. ആനയും കാട്ടുപോത്തും ഇവിടെ സജീവമാണ്. പുലിയെ കൂടി കണ്ടതായ വാര്‍ത്ത പരന്നതോടെ പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.





























