കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ ദുരിതം അനുഭവിക്കുകയാണ് ജോലിയും ജീവിത മാർഗവും തേടി ഇവിടേക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികളും. കോഴിക്കോട് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് പറയുകയാണ് അന്യസംസ്ഥാന തൊഴിലാളി. മൂന്ന് ദിവസമായി വൈദ്യുതി പോലുമില്ലെന്നും ഇവർ പറയുന്നു. തലയ്‌ക്കൊപ്പം വെള്ളം പൊങ്ങുന്ന സ്ഥിതി വരെ ഉണ്ടായെന്നും ഇന്നാണ് അൽപ്പമെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയതെന്നും തൊഴിലാളികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
തങ്ങൾക്ക് ഭക്ഷണം വാങ്ങാൻ പോകാൻ പോലും കഴിയുന്നില്ലെന്നും അടുത്ത ബേക്കറിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ കൊണ്ടാണ് കഴിഞ്ഞുപോകുന്നതെന്നും അവർ പറഞ്ഞു. മഴ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ജോലിയില്ലെന്നും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും അന്യസംസ്ഥാന തൊഴിലാളികൾ പറയുന്നു. അതേസമയം കക്കയം ഡാമം തുറന്നതിന്റെ ഭാഗമായാണ് കണ്ണാടിക്കൽ ഭാഗം മുഴുവനും വെള്ളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൂനുർപുഴയിലെ മണ്ണ് നീക്കം ചെയ്യാതിരുന്നതും തിരിച്ചടിയായി. കഴിഞ്ഞ പത്ത് വർഷമായി പുഴയിലെ മണ്ണ് നീക്കം ചെയ്തിരുന്നില്ലെന്നാണ് വിവരം.




























