തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ ഇന്ന് പുലർച്ചെ മോഷണം. പമ്പിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയാണ് കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പമ്പിന്റെ വാതിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തുകടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. അകത്തെത്തിയ കള്ളൻ അലമാരയും സമാനമായ രീതിയിൽ കുത്തിത്തുറന്നാണ് പണം കൈക്കലാക്കിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കളവിന് ശേഷം ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോകാമെന്ന് കരുതിയ മോഷ്ടാവ് സിസിടിവി ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മുഖം മറച്ചിരുന്നില്ല. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് കരുതി ഇയാള്‍ കൊണ്ടുപോയത് മോഡമായിരുന്നു. പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് ഇത് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് പോവുകയായിരുന്നു. രണ്ട് ദിവസത്തെ കളക്ഷനായിരുന്നു പമ്പിൽ സൂക്ഷിച്ചിരുന്നത്.





























