കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി. തൊണ്ടിവാഹനമായ ട്രെയിലർ ലോറി തമിഴ്നാട്ടിലെ സേലത്തു നിന്ന് പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ലോറി കടത്തിക്കൊണ്ടുപോയ ഒഡീഷ സ്വദേശിയും ഡ്രൈവറുമായ ഭുവനേശ്വർ മിശ്രയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ഇടയാക്കിയ വാഹനം പോലീസ് സ്റ്റേഷനിൽ സ്ഥലപരിമിതിയുള്ളതിനാലാണ് സീപോർട്ട് എയർപോർട്ട് റോഡിൽ നിർത്തിയിട്ടതായിരുന്നു.
ഉച്ചയോടെ വാഹനം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനം കാണാതായ വിവരമറിയുന്നത്. തുടർന്ന് സി.സി.ടി.വി പരിശോധിക്കുകയും ചെക്ക്‌പോസ്റ്റ് വഴി അന്വേഷിക്കുകയും ചെയ്തതോടെയാണ് വാഹനം തമിഴ്‌നാട്ടിലേക്ക് എത്തിയതായി വിവരം ലഭിച്ചത്. തുടർന്നാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ സേലത്തുനിന്നും വാഹനം പിടികൂടുകയായിരുന്നു. വാഹന ഉടമയുടെ ഭീഷണിയെ തുടർന്നാണ് ഡ്രൈവറായ ഭുവനേശ്വർ മിശ്ര കടത്തിക്കൊണ്ട് പോയത്. ഇയാളേയും കസ്റ്റഡിയിലെടുത്തതായി തൃക്കാക്കര എസ്.എച്ച്.ഒ പറഞ്ഞു.






























