കോട്ടയം : കോട്ടയം പൂവത്തളപ്പില്‍ വീട് കുത്തിത്തുറന്ന് 24 പവൻ മോഷ്ടിച്ചു. ചൊള്ളൻപുഴ സി.ജെ.ഏബ്രഹാമിന്റെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഏബ്രഹാമിന്റെ ഭാര്യ അസുഖത്തെതുടർന്ന് പാലായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏബ്രഹാമും ഭാര്യയ്ക്കൊപ്പം ആശുപത്രിയിലായിരുന്നു. ഏബ്രഹാമിന്റെ മൂത്തമകൻ, രണ്ടാമത്തെ മകനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ പോയ സമയത്തായിരുന്നു മോഷണം. രണ്ടാമത്തെ മകനും കുടുംബവും യുകെയിലാണ്.
വിമാനത്താവളത്തില്‍ പോയി വന്നപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയെന്ന് വ്യക്തമായത്. 40 പവൻ സ്വർണം മോഷണം പോയെന്നാണ് ആദ്യം വീട്ടുകാർ അറിയിച്ചത്. എന്നാൽ കുറച്ച് സ്വർണം വീടിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തിയിരുന്നു. മോഷ്ടാക്കളുടെ കയ്യിൽനിന്ന് താഴെവീണതായിരിക്കാം ഈ സ്വർണമെന്നാണ് നിഗമനം. കുറച്ച് പണവും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.






























