കണ്ണൂര്‍ : മലബാര്‍ കലാപത്തിന്‍റെ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുളള തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ചരിത്രത്തെ നിരാകരിക്കാനാവില്ലെന്നായിരുന്നു സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍റെ വിമര്‍ശനം. മലബാര്‍ കലാപം സ്വാതന്ത്യ സമരത്തിന്‍റെ ഭാഗം തന്നെയാണ്. കലപാത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
മലബാര്‍ കലാപത്തിന്‍റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‍ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നീക്കം നടക്കുന്നത്. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടർ ഓം ജി ഉപാധ്യയ പറഞ്ഞത്.
ചരിത്ര ഗവേഷണ കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് രഹസ്യമാണ്. റിസർച്ച്സ് പ്രൊജക്റ്റ് കമ്മിറ്റി ചേർന്ന് ശുപാർശ ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കുകയുള്ളു. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതിൽ അസ്വാഭാവികതയില്ല. ഐസിഎച്ച്ആറിൻ മേൽ ഒരു രാഷ്ട്രീയ സമ്മർദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.






























