കണ്ണൂർ : മരം മോഷണം നടത്തിയ വിവരം പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ കണ്ണൂരിൽ സുഹൃത്തുക്കൾ യുവാവിനെ അടിച്ച് കൊന്ന കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്ക് മാരക പ്രഹരമേറ്റാണ് ചക്കരക്കൽ സ്വദേശി പ്രജീഷ് മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ഇരുമ്പ് കൊണ്ട് പത്തിലധികം തവണ തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോട്ടത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി അബ്ദുൾ ഷുക്കൂർ സംസ്ഥാനം വിട്ടതായാണ് പോലീസ് നിഗമനം. മോഷണ കേസിലെ മറ്റൊരു പ്രതി റിയാസിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കൃത്യത്തിൽ പങ്കെടുത്ത പ്രശാന്ത് എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നും മൃതദേഹം ലഭിച്ചത്. മോഷണ വിവരം പോലീസിനോട് പറഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാസങ്ങൾക്ക് മുമ്പ് നാല് ലക്ഷം രൂപ വിലവരുന്ന തേക്ക് മര ഉരുപ്പിടികൾ അബ്ദുൾ ഷുക്കൂറും റിയാസും മോഷ്ടിച്ച് കടത്തി. മൗവ്വഞ്ചേരി സ്വദേശിയുടെ വീടുപണിക്കായി വാങ്ങി സൂക്ഷിച്ച മരങ്ങളാണ് മോഷണം പോയത്.
അന്വേഷണത്തിനിടെ പ്രതികളെക്കുറിച്ച് പോലീസിന് വിവരം കൊടുത്തത് ഷുക്കൂറിന്റെയും റിയാസിന്റെയും സുഹൃത്തായ പ്രജീഷായിരുന്നു. കേസിൽ ഇയാൾ സാക്ഷിയുമായി. ഈ മാസം ഒൻപതിന് ഷുക്കൂറും റിയാസും അറസ്റ്റിലായി. പതിനേഴിന് ജാമ്യം കിട്ടി പുറത്തിറങ്ങി. പത്തൊമ്പതാം തീയ്യതി വൈകിട്ട് പ്രജീഷിനെയും കൂട്ടി പ്രതികൾ അടുത്ത പറമ്പിൽ മദ്യപിക്കാൻ പോയി. അവിടെ വെച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്.