തിരുവനന്തപുരം: ലൈഫ് മിഷൻ വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎല്‍എയും മുഖ്യമന്ത്രിയും തമ്മിൽ നിയമസഭയില്‍ വാക്പോര്. കേരളംകണ്ട ശാസ്ത്രീയവും ആസൂത്രിതവുമായ അഴിമതിയാണ് ലൈഫ് മിഷന്‍ എന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. ശിവശങ്കറിന്റെ വാട്‌സാപ് സന്ദേശം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ? മുഖ്യമന്ത്രിയും കോൺസലേറ്റ് ജനറലും സ്വപ്‌നയും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തി എന്നും മാത്യൂ കുഴൽനാടൻ ആരോപിച്ചു.
എന്നാൽ ആരോപണം പച്ചക്കള്ളമാണെന്നും എല്ലാം നേരത്തെ വിശദീകരിച്ച കാര്യങ്ങളാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. എങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇ.ഡി കൊടുത്ത റിപ്പോർട്ട് തെറ്റെന്ന് പറയാൻ കഴിയുമോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ആരോപണം ഉന്നയിച്ചവരുടെ അഭിഭാഷകനായാണോ വരവെന്നും തനിക്ക് ഉപദേശം വേണമെങ്കിൽ സർക്കാറിന്റെ സംവിധാനമുണ്ടെന്നുമായിരുന്നു മാത്യുകുഴല്‍നാടന്‍റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രി കോടതിയെ സമീപിച്ചാൽ ഒപ്പം നിൽക്കുമെന്ന് പറഞ്ഞ കുഴൽനാടനോട് കുഴൽനാടന്റെ ഉപദേശം തനിക്കാവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ തയ്യാറാണെന്ന് കുഴല്‍ നാടൻ പറഞ്ഞതിന് പിന്നാലെ റിമാൻഡ് റിപ്പോർട്ട് വെച്ച് വിഷയം ചർച്ച ചെയ്യാനാകില്ലെന്നും റിപ്പോർട്ടിലെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു.





























