തൃശൂര്‍: സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ. മേലൂര്‍ പൂലാനി സ്വദേശി ഞാറക്കല്‍ വീട്ടില്‍ സുമിത്ത് (27)ആണ് അറസ്റ്റിലായത്. മേലൂര്‍ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടില്‍ ജില്‍ജിത്തിനെ (33) ആണ് സുമിത്ത് ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ജൂലൈ ആറിന് രാത്രി 8.30 ഓടെ പൂലാനി കോലോത്തും കടവിന് സമീപമുള്ള ഇരുവരും ജോലി ചെയ്യുന്ന കമ്പനി റൂമില്‍ വെച്ചായിരുന്നു സംഭവം. ജില്‍ജിത്തിന്റെ മോട്ടോര്‍ സൈക്കിള്‍ പ്രതിയായ സുമിത്ത് അനുമതിയില്ലാതെ കൊണ്ടുപോവുകയും, ആ സമയത്ത് സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ജില്‍ജിത്ത് ചോദിക്കുകയും ഇനി വണ്ടി കൊണ്ടുപോകരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ജില്‍ജിത്തിനെ തടഞ്ഞുനിര്‍ത്തി പേന കൊണ്ട് കുത്തിയതില്‍ ഇടതു കണ്ണിന് സമീപം ആഴത്തില്‍ മുറിവേറ്റു.
ആക്രമണത്തിന് ശേഷം പരുക്കേറ്റത് വാഹനത്തില്‍നിന്ന് വീണതാണെന്ന് പറയിപ്പിക്കാന്‍ പ്രതി ജില്‍ജിത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്കമാലി പോലീസ് സ്റ്റേഷന്‍ പരിധികളിലായി മയക്ക് മരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും മദ്യലഹരിയില്‍ മനുഷ്യ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച രണ്ട് കേസുകളിലും ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കാന്‍ അറസ്റ്റ് ചെയ്ത് നീക്കിയ ആറ് കേസുകളിലും അടക്കം പതിനൊന്ന് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് സുമിത്ത് കൊരട്ടി.





























