ലക്നൗ: ആഭരണക്കടയിൽ ലഭിച്ച ആസിഡ് കലർന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ ഹാപുരിലെ അർജുൻ നഗറിലാണു സംഭവം. കുടിവെള്ളമാണെന്ന് കരുതി കടയിൽനിന്ന് നൽകിയത് ആസിഡ് അടങ്ങിയ വെള്ളമായിരുന്നു. മീററ്റിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. അമ്മയ്ക്കൊപ്പം ജ്വല്ലറിയിൽ എത്തിതായിരുന്നു ഇവർ. യുവതി ആവശ്യപ്പെട്ടതനുസരിച്ച് ആഭരണക്കടയിലെ ജീവനക്കാൻ കുടിക്കാൻ വെള്ളം നൽകി. വെള്ളം കുടിച്ച റിയയ്ക്ക് ആന്തരികമായ മുറിവുകളും പൊള്ളലുമേൽക്കുകയായിരുന്നു. റിയ കുപ്പിയിൽനിന്ന് വെള്ളം കുടിക്കുന്നതും, പിന്നാലെ അസ്വസ്ഥത കാരണം പുറത്തേക്കോടി തുപ്പുന്നതും ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
യുവതി ആവശ്യപ്പെട്ടതനുസരിച്ച് ആഭരണക്കടയിലെ ജീവനക്കാരനാണ് തൊട്ടടുത്ത ബേക്കറിയിൽനിന്ന് വെള്ളം വാങ്ങിയെത്തിയതെന്നാണ് വിവരം. നില വഷളായതോടെ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവം വിവാദമായതോടെ യുപി പൊലീസ് ബേക്കറിയിൽ പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ നിന്നും ആസിഡ് നിറച്ച അനേകം കുപ്പികൾ കണ്ടെടുത്തു. കുപ്പിവെള്ളം വിതരണക്കാർ എത്തിച്ചതാണ് ഇവയെന്ന് ബേക്കറിയുടമ മൊഴി നൽകി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.





























